Wednesday, November 17, 2010

ശരിയും തെറ്റും




മദ്യം മനുഷ്യനെ അപകടകാരിയാക്കുന്നു.എന്നും അപ്പായെന്നു വിളിച്ചോടിയെത്തിയിരുന്ന കുഞ്ഞുങ്ങള്‍ ഇപ്പോഴിതാ അമ്മയുടെ പിന്നിലേക്ക് ഒടിയോളിക്കുന്നു.അപ്പയുടെ കൂടെ നമുക്കിനി പോകണ്ടായെന്നവര്‍. അവളാകട്ടെ സഹികെട്ട് അവളുടെ വീട്ടിലെക്കു
തിരിച്ചെത്തി. അവന്‍ ആത്മഹത്യ ചെയ്തുകളയും എന്ന ഭീഷണിയും മുഴക്കുന്നു..ഈ സ്ത്രീ എന്ത്ചെയ്യും.തീരെനിവര്‍ത്തികെട്ടിട്ടാണ്ഞാന്‍ഇറങ്ങിപോന്നത്.ഇഷ്ടമുണ്ടായിട്ടല്ല.എനിക്കറിയാം,മക്കള്‍ക്ക് അതും രണ്ടു പിഞ്ചുപെണ്കുഞ്ഞുങ്ങള്‍ക്ക്,അപ്പനില്ലാതെജീവിക്കാനാവില്ലെന്ന്.എനിക്കും ഒരാണ്‍ തുണയില്ലാതെ തനിയെ ജിവിതം ബുദ്ധിമുട്ടാണ്.പക്ഷെ അത്തരമൊരു
തിരുമാനം എടുക്കേണ്ടി വന്നു. രാവിലെ അകത്തു ചെന്നില്ലെങ്കില്‍ അയാള്‍ക്ക് വിറയ്ക്കും. വീട്ടില്‍ ആളുകളെ കൂട്ടിവന്നു കുടി തുടങ്ങിയപ്പോള്‍ ഞാന്‍ വീണ്ടും എതിര്‍ത്തു. ഒരു ചികിത്സയ്ക്ക് തയ്യാറുമല്ല. എത്ര നാളായി ധ്യാനം, പ്രാര്‍ത്ഥന,, വഴിപാട് ഒക്കെയായി ഞാനിങ്ങനെ..

''എന്ത് വന്നാലും നീ സ്ട്രോഗ് ആയി തന്നെ നിന്നെ പറ്റു എന്നവളോടു പറഞ്ഞു.കുടി നിര്‍ത്തിയല്ലാതെയിനി തിരികെ പോവില്ല എന്നുതന്നെ ഒരു തീരുമാനം നിന്റെ ഭാഗത്ത് നിന്നുണ്ടാകണം .ഒരു കുടുമ്പത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സന്നദ്ധനാകാതെ
സ്വയം നശിക്കാനും കൂടെയുള്ളവരെ നശിപ്പിക്കാനും മുതിരുന്ന ഒരു ഭര്‍ത്താവിനെ വേണ്ടെന്നു വെക്കുക..ധൈര്യപൂര്‍വം അത്തരമൊരു തീരുമാനം എടുക്കുക, എന്നവളോടു പറഞ്ഞു.നീ ഭയപ്പെടുന്നത് പോലെ അയാള്‍ ആത്മഹത്യ ചെയ്യില്ല.ഒക്കെ ഒരു ഭീഷണിയാണ്.
നിന്നെ വരുതിക്ക് കൊണ്ടുവരാന്‍. ഇനിയയാള്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ചെയ്യട്ടെയെന്നു കരുതുക.ഇത്തരം ഒരു അപ്പന്‍ മക്കള്‍ക്കില്ലാതിരിക്കുന്നതാണ് നല്ലതെന്നു കരുതുക.

ക്ഷമയുടെയും സ്നേഹത്തിന്റെയും, ത്യാഗത്തിന്റെയുമൊക്കെ നന്മകളെ പ്രകീര്‍ത്തിച്ചു പ്രസംഗിച്ചിട്ടുണ്ട്‌.സ്നേഹത്തില്‍നിന്ന് തന്നെ വഴിതെറ്റിയോരാളെ നേടുന്നതാണ് ദൈവീകവഴിയെന്നൊക്കെ ചിന്തിച്ചിട്ടുമുണ്ട്‌,പക്ഷെ ഇപ്പോഴങ്ങനെ ചിന്തിക്കാനാവുന്നില്ല.തന്റെ
ഭാര്യയുടെ, മക്കളുടെ കുടുമ്പത്തിന്റെ ഡിഗ്നിറ്റി കാത്തുസൂക്ഷിക്കാനാകാത്തൊരുവനെ വേണ്ടെന്നു വെക്കാന്‍ ഒരു സ്ത്രീ തയ്യാറാകണമെന്നു എന്റെ മനസ്സിപ്പോള്‍ ശാഠൃം പിടിക്കുന്നു. എന്റെ ജീവിതത്തിലായിരുന്നുവെങ്കിലും ഞാന്‍ അങ്ങനെ തന്നെ
ചെയ്തിരുന്നെനെ. അതെ, അങ്ങനെ തന്നെയെന്ന് മനസ്സ് പറയുന്നു,പിന്നിട് ഒരു വിചിന്തനം ഉണ്ടായിക്കൂടാ എന്നുമില്ല. ഒരു സ്ത്രിയുടെ, അവളൊരു ഭാര്യയാണെങ്കില്‍, അവളുടെ മാന്യത പുരുഷനാണ്.അത് പ്രൊട്ടെക്റ്റ്‌ ചെയ്യാന്‍ അയാള്‍ ഉത്തരവാദിത്വപ്പെട്ടവനുമാണ്.
തുടങ്ങിയ സ്ത്രിപക്ഷ ചിന്തകളോട് അനുഭാവം പുലര്ത്താതിരിക്കാനാകില്ല.

എന്നാലുമുള്ളില്‍ സന്ദേഹം ഇല്ലാതില്ല.സഹനത്തിലൂടെയും സ്നേഹത്തിലൂടെയും ഒരുവനെ നേടാന്‍ കഴിഞ്ഞാല്‍ അതല്ലേ നല്ലതെന്നു.

ദൈവമേ പറയാനെന്തെളുപ്പം, ഒരു കുഞ്ഞു കളിയാക്കല്‍ പോലും ചിലപ്പോള്‍ എന്നെ പ്രകോപിപ്പിച്ചിട്ടുണ്ട്.അപ്പോള്‍ പിന്നെ

സ്നേഹമെന്നും സഹനമെന്നുമൊക്കെ വലിയ കാര്യങ്ങള്‍ പറയാനുള്ള യോഗ്യത ഉണ്ടോ?..ഞാനെന്നോടു തന്നെ കലഹിക്കുകയാണ്.

രണ്ടു ദിവസമായി ദൈവത്തോടു ഒന്നും ആവശ്യപ്പെട്ടിട്ടില്ല.ഇവര്‍ രണ്ടു പേരുടെയും മനംതിരിവല്ലാതെ മറ്റൊന്നും.ദൈവം യോചിപ്പിച്ചത് മനുഷ്യന്‍ വേര്‍പിരിക്കരുത്. ഭര്‍ത്താവില്ലാതെ ഭാര്യയ്ക്കും, ഭാര്യയില്ലാതെ ഭര്‍ത്താവിനും ജിവിക്കാം, പക്ഷെ
കുഞ്ഞുങ്ങള്‍ക്ക്‌ അപ്പനെയും അമ്മയെയും വേണം.വീടു കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയാണ് നിലനില്‍ക്കേണ്ടത്.

Friday, November 12, 2010

സുരക്ഷിത ലോകം സൃഷ്ടിക്കുന്ന വനിത





സുരക്ഷിത ലോകം സൃഷ്ടിക്കുന്ന വനിത എന്ന വിഷയത്തെ സംബന്ധിച്ച് പറയുവാനുന്ടായിരുന്നത് മുക്താര്‍ മയ് എന്ന പാകിസ്ഥാന്‍ സ്ത്രീയെ പറ്റിയായിരുന്നു. മാനത്തിന്റെ പേരില്‍ ചവിട്ടിയരയ്ക്കപ്പെട്ട തന്റെ ജിവിതം പണയപ്പെടുത്തിക്കൊണ്ട് ,തന്നെപ്പോലെ ഹതഭാഗ്യരായ അനേകം സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കരുത്തുപകരാനായി തന്നിലവശേഷിച്ചിരുന്ന ഊര്‍ജം വ്യയപ്പെടുത്തിയ
ശക്തയും ധീരയുമായ വനിത.സുരക്ഷിതലോകം സൃഷ്ടിക്കുന്ന വനിത എന്ന നാമം ഏറ്റവും ഇണങ്ങുന്നത് ഒരിക്കല്‍ ദരിദ്രയും, ആലംബഹീനയും, നിസ്സഹായയുമായിരുന്ന ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ്..

കുറേനാള്‍ മുന്‍പ്‌ നടന്ന പുസ്തക പ്രദര്‍ശനത്തില്‍ നിന്നും പേരിന്റെ പ്രത്യേകത കണ്ട് വാങ്ങിയതാണിത്.In The name of Honour മാനത്തിന്റെ പേരില്‍) എന്നാണ്‌ ആ പുസ്തകത്തിന്റെ പേര്.ഒറ്റയിരുപ്പിനു ആ പുസ്തകം വായിച്ചു തീര്‍ത്തു.മുക്താര്‍ മയ്‌ എന്ന
ദരിദ്രയും വിദ്യാഭ്യാസമില്ലാത്തവള്മായ പാകിസ്ഥന്‍കാരി സ്ത്രിയ്ക്ക് ലഭിച്ച മനുഷ്യത്വ രഹിതമായ പീഡനത്തിന്റെയും സാഹസികമായ അതിജീവനത്തിന്റെയും ഹൃദയവര്‍ജ്ജകമായ സ്മരണ. താഴ്ന്ന ജാതിക്കാരായ തങ്ങളുടെ 12 വയസുള്ള സഹോദരന്‍ ഉയര്‍ന്ന ജാതിയിലുള്ള മസ്തോയ്‌ വിഭാഗത്തിലുള്ള ഒരു സ്ത്രിയുമായി സംസാരിച്ചു എന്ന കുറ്റത്തിനു ഈ കുട്ടിയ തല്ലിച്ചതയ്ക്കുകയും തടവിലിടുകയും ചെയ്തു. തങ്ങളുടെ വീടിനു വന്ന നാണക്കേടിന് പകരം വീട്ടാന്‍ ആ പയ്യന്റെ സഹോദരിയായ മുക്തരിനെ അവര്‍ക്ക്‌ വിട്ടുകൊടുക്കുക മാത്രമാണെന്ന് പ്രബലരായ ഗ്രാമസഭ തീരുമാനിക്കുന്നു.അങ്ങനെ മുക്താര്‍ കൂട്ട മാനഭംഗത്തിന് വിധേയയാക്കപ്പെടുന്നു. വിദ്യാഭ്യാസമില്ല, സാമ്പത്തികമില്ല,ആള്‍ ബലമില്ല,അധികാരങ്ങളിലുള്ള പിടിയുമില്ല.പിച്ചിചിന്തപ്പെട്ട ശരീരവും മുറിവേറ്റ മനസ്സുമായി തീര്‍ത്തും നിരാലംബയും നിസ്സഹായയുമായി കരയാന്‍ മാത്രം
വിധിക്കപ്പെട്ട ഒരു സ്ത്രീ. അവള്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന്‍ സ്വന്തക്കാര്‍ പോലും വിധിയെഴുതി.കരഞ്ഞുതളര്‍ന്ന പാവം പെണ്ണ് താന്‍ ആത്മഹത്യ ചെയ്യണമോ വേണ്ടയോ എന്നറിയുവാന്‍ അവള്‍ക്കാകെ ആശ്രയമായിരുന്ന ഖുറാന്‍ തുറക്കുന്നു.ഏറെ
വിചിന്തനങ്ങള്‍ക്ക് ശേഷം അവള്‍ തീരുമാനിക്കുന്നു , ആത്മഹത്യ അവളുടെ ജീവിതത്തിലെ അവസാന വഴിയാണെന്ന്‍, അതിനു മുന്‍പില്‍ അവള്‍ക്കനേകം വഴികള്‌ുന്ടെന്ന്‍..

അവള്‍ തന്റെ പീഡകര്‍ക്കെതിരെ നിയമപോരാട്ടം തുടങ്ങുന്നു.ആറു പേര്‍ക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്നു..കേസ്‌ ഇപ്പോഴും സുപ്രിംകോടതിയിലുണ്ട്, തീര്ന്നിട്ടില്ല. വന്‍ നഷ്ടപരിഹാര തുകയുമായി പ്രസിഡന്റ് ഒഫിസില്‍ നിന്ന് വന്ന ഒഫിഷ്യലായ സ്ത്രിയോട്,
തനിക്ക്‌ കാശല്ല ആവശ്യമെന്നും തന്റെ ഗ്രാമത്തില്‍ ഒരു സ്ക്കൂള്‍ വേണമെന്നും പറയുന്നു..ആ തുകയുമായി അവള്‍ തന്റെ കുഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കായി ഒരു സ്ക്കൂള്‍ തുടങ്ങുന്നു..സാധാരണയായി അവിടെ പെണ്‍കുട്ടികളെ വിദ്യാഭ്യാസത്തിന്‌
അയയ്ക്കാറില്ല, പകരം പ്രായപ്‌ുര്ത്തിയാകുന്നതിനു മുന്‍പേ വിവാഹം ചെയ്തു അയയ്ക്കുകയാണ് പതിവ്‌..ധാരാളം സ്തീകള്‍ ബാലാല്‍ക്കാരത്ത്തിനു ഇരയാകുകയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. മുഖ്തരിനു നേരിട്ട
ഏറ്റവും വലിയ പ്രയാസം ഈ അമ്മമാരെയും പെണ്‍കുട്ടികളെയും തങ്ങളുടെ അവകാശങ്ങളെയും നിതിനിഷേധങ്ങളെയും പറ്റി ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു. മസ്തോയ്‌ വിഭാഗക്കാരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും വരെയും ഏറെ ഭീഷണി ഇവര്‍ നേരിട്ടിരുന്നു.
ഇപ്പോഴിവരുറെ സ്ക്കൂളില്‍ ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്നു..ധാരാളം സ്ത്രികള്‍ നിയമോപദേശങ്ങള്‍ക്കായി വരുന്നു..പീഡനങ്ങള്‍ക്കിരയായവര്‍ക്ക് അഭയം കൊടുക്കുന്നു..മുഖ്താരും അവരുട വിദ്യാഭ്യാസംപൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നു.അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇവരെ സഹായിക്കുന്നു.ധാരാളം പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എവിടെയെങ്കിലും ഈ പുസ്തകം കിട്ടുകയാണെങ്കില്‍ വാങ്ങി വായിക്കണം.


സുരക്ഷിതലോകം സൃഷ്ടിക്കുന്ന വനിതാ എന്ന നാമം ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇണങ്ങുക..ഞാനെന്റെ തന്നെ ഉള്ളിലെക്കൊന്നു
തിരിഞ്ഞു..എന്റേതായ വീടിന്റെ, തൊഴിലിന്റെ,സാമ്പത്തികതയുടെ,സുരക്ഷിതത്വത്തിന്‍ കീഴില്‍ തൃപതിപ്പെടുന്ന ജീവിതം, അതിനപ്പുറത്ത് പോകാന്‍, അപരന്റെ ജീവിതപ്രശ്നങ്ങളിലേക്ക്‌ കടന്നു ചെല്ലാന്‍ വിസമ്മിതിക്കുന്ന സ്വാര്‍ത്ഥതയുടെ വേലിക്കെട്ടുകളെ
തകര്‍ത്തു കളയെണ്ടിയിരിക്കുന്നു.

Thursday, November 4, 2010

എന്താ പറയുക

വല്ലാത്തൊരു ആശങ്കയിലാണു ഞാന്‍.കുറെ നാളായി പ്രസംഗങ്ങള്‍ക്ക് പോകാന്‍ എനിക്ക് മടിയാണ്..ആരെങ്കിലും വിളിച്ചാലും കഴിവതും ഒഴിവാകാന്‍ ശ്രമിക്കുകയാണ്..പ്രധാന കാരണം വാക്കിനും കര്‍മ്മത്തിനുമിടയില്‍ അകലം പാലിച്ചു കൊണ്ട്ട് ജിവിക്കാനാവില്ല എന്ന ഉള്‍താപമാണ്..''കുഞ്ഞേ നീ പറയുന്നത് മാത്രം ചെയ്യുകയും ചെയ്യുന്നത് മാത്രം പറയുകയും
ചെയ്യുന്നവനായിരിക്കുക'' എന്ന വരികള്‍ ഉള്ളില്‍ തറഞ്ഞതില്‍ പിന്നെ എന്തെങ്കിലും അരുതായ്കകള്‍ പ്രവര്‍ത്തിച്ചാല്‍,പറഞ്ഞാല്‍ പിന്നെ ഉള്ളിലൊരു കുത്തലാണ്..അതിനെ പൂര്‍ണമായും തള്ളിക്കളയാനുമാകില്ല.. അത് കൊണ്ടു തന്നെ വേണ്ടന്നു വെച്ചത്..ഹൃദയം വിഭജിക്കപ്പെടുകയാണ്...
അടുത്താഴ്ച ഒരു ക്ളാസെടുക്കേണ്ടതുണ്ട്...Women, Creating a safe World. എന്നതാണ് വിഷയം.ബൈബിള്‍ സംബന്ധിയാകണം, മാര്ത്തയുടെയും മറിയയുടെയും ക്രിസ്തുവിനയൂം റിലേററ് ചെയ്താകണം..
എന്താ പറയുക.സ്ത്രിപക്ഷ കാഴ്ചപ്പാടോടെ പറയുകയും വേണം..വീടുകളില്‍ പെണ്‍കുട്ടികളോട് വിവേചനപ്‌ുര്‍വമാണോ പെരുമാറുന്നത്...സ്ത്രീകള്‍ ഉയരത്തിലെത്തുമ്പോള്‍ പുരുഷന്‍ അസൂയാലുവാകുന്നുണ്ടോ, തുടങ്ങിയ ചോദ്യങ്ങളുമായി ഒരു വിഷയം..ഫെമിനിസം ഒന്നുമല്ല ഉദ്ദേശിക്കുന്നത്..സ്ത്രികളെ കുറച്ചു കൂടി ഉയര്‍ത്താനാകുന്ന ചിന്തകള്‍ , അത്രമാത്രം...

കേരളത്തെയോ, ഇന്ത്യയെ സംബന്ധിച്ചോ ഇത്തരം വിഷയങ്ങള്‍ക്ക് യാതൊരുവിധ പ്രാധാന്യവും വേണ്ടതില്ല, കാരണം ഇവിടെ സ്തീകള്‍ഏറെ പുരോഗമനത്തിന്റെ പാതയിലാണ്..പുരുഷനോടൊപ്പം തന്നെ എല്ലാ തലങ്ങളിലും അവളും പ്രവര്‍ത്തിക്കുന്നുണ്ട്, ഇപ്പോഴിതാ ഭരണത്തിലും സംവരണം.അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇത്തരം ചര്‍ച്ചകള്‍ വേണ്ടത്‌.അല്ലെങ്കില്‍ ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍...

ഒരു താല്പര്യവും തോന്നുന്നില്ല..ഒരു വിശാലമായ കാഴ്ച്ചപ്പടിലെക്കൊന്നും ആരും വരുന്നില്ല എന്നൊരു തോന്നല്‍..Think Globally and act Locally എന്നൊക്കെ വെറുതെ പറയാം..